വിദൂര ഓണ്‍ലൈന്‍ ബിരുദവും റെഗുലറിന് തുല്യമെന്ന് യു.ജി.സി

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിദൂര, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദത്തെ റെഗുലര്‍ ബിരുദത്തിനു തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി. അറിയിച്ചു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്. വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യു.ജി.സിയുടെ 22ാം ചട്ടപ്രകാരമാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ച സ്ഥാപനങ്ങളില്‍നിന്നുള്ള ഓണ്‍ലൈന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുമാത്രമേ അംഗീകാരമുണ്ടാകൂ.1043 സര്‍വകലാശാലകളിലായി 42,342 റെഗുലര്‍ കോളേജുകളാണ് രാജ്യത്തുള്ളത്. 160 സര്‍വകലാശാലകള്‍ വിദൂരപഠന കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 57 സര്‍വകലാശാലകള്‍ക്കാണ് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ നടത്താന്‍ യു.ജി.സി.യുടെ അനുമതിയുള്ളത്. കേരളത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുമാത്രമാണ്  ഇതിനു യു.ജി.സി. അംഗീകാരം നല്‍കിയിട്ടുള്ളത്. യു.ജി.സി.യുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് എം.ജി. സര്‍വകലാശാല വി.സി. സാബു തോമസ് പറഞ്ഞു.